Friday, 4 April 2008

ചില കോളേജ്‌ തമാശകള്‍

കോളേജില്‍ പഠിക്കുന്ന കാലത്ത്‌ ലൈബ്രറിയായിരുന്നു കാമുകികാമുകന്‍മാരുടെ സുരക്ഷാകേന്ദ്രം. പലരും പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നത്‌ ഇവിടെ വച്ചായിരുന്നു. ബുക്ക്‌ ഷെല്‍ഫുകള്‍ക്കിടയിലൂടെ കണ്ണുകള്‍ ഇടയുന്നത്‌ നമ്മളുടെ സ്ഥിരം പ്രേമചിത്രങ്ങളിലെ ഒരു കാഴ്ച്ചയാണല്ലോ !. നമ്മുടെ കഥാനായകന്‍ , തല്‍ക്കാലം അവനെ രാഹുല്‍ എന്ന് വിളിക്കാം, കാഴ്ചയില്‍ സുമുഖനായിരുന്നെങ്കിലും കക്ഷിക്ക്‌ പ്രേമത്തിലൊന്നും താല്‍പര്യമില്ലായിരുന്നു. എങ്കിലും പെണ്ണുങ്ങളുമായി ആള്‍ വളരെ ഫ്രീയായി സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു കക്ഷി.


അന്ന് ഞങ്ങളുടെ ക്ളാസ്സില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു, അതി സുന്ദരിയൊന്നുമില്ലെങ്കിലും അവളുടെ കണ്ണുകള്‍ വളരെ തിളക്കമുള്ളതായിരുന്നു. രാഹുലിണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ മാന്‍പേടയുടെ കണ്ണുകള്‍. പക്ഷെ കുറച്ച്‌ പേരെങ്കിലും തന്നെ ശ്രദ്ധിക്കുന്നതിണ്റ്റെ ഒരു ചെറിയ അഹങ്കാരം ഈ മാന്‍പേടയ്ക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ലൈബ്രറിയില്‍ വച്ചാണ്‌ ഈ സംഭവവും നടക്കുന്നത്‌.

നമ്മളുടെ രാഹുല്‍ ഞങ്ങള്‍ കുറെ കൂട്ടുകാരെയും വിളിച്ച്‌ തണ്റ്റെ ജീവിതത്തില്‍ ഒരു വലിയ സംഭവം നടക്കാന്‍ പോകുകയാണെന്ന്‌ പറഞ്ഞുകൊണ്ട്‌ ലൈബ്രറിയിലേക്ക്‌ ചെല്ലുന്നു. അവിടെ ഒരു ഒഴിഞ്ഞ മൂലക്കിരുന്ന്‌ ഏതൊ പുസ്തകം തപ്പുകയാണ്‌ മാന്‍പേട. രാഹുല്‍ ഞങ്ങളോട്‌ തൊട്ടടുത്തുള്ള കസേരകളില്‍ ഇരിക്കാന്‍ പറഞ്ഞിട്ട്‌ , പത്രം വായിക്കുന്നതായി അഭിനയിച്ച്കൊണ്ട്‌ അവിടെ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയൊടെ രഹസ്യമായി വീക്ഷിക്കാന്‍ പറഞ്ഞു.

രാഹുല്‍ ഒരു കര്‍ച്ചീഫെടുത്ത്‌ കൊണ്ട്‌ നെറ്റിയിലെ വിയര്‍പ്പൊക്കെ തുടച്ച്‌ കൊണ്ട്‌ അവളുടെ അടുത്തെത്തി.

"വീണേ എനിക്ക്‌ ഒരു പ്രധാനകാര്യം വീണയോട്‌ സംസാരിക്കാനുണ്ടായിരുന്നു. വളരെ നാളുകളായി മനസ്സിലിരുന്ന്‌ വിങ്ങുകയാണ്‌, ഇന്നെന്തായാലും എനിക്കത്‌ പറഞ്ഞേ തീരൂ!"

ഇവനെന്ത്‌ പരിപാടിയാണ്‌ കാട്ടുന്നതെന്നറിയാതെ പത്രങ്ങളില്‍ മുഖം ഒളിപ്പിച്ച്‌ വച്ച്‌ കൊണ്ട്‌ ഞങ്ങള്‍ പരസ്പരം നോക്കി !

ചിരിയോടെ രാഹുലിനെ എതിരേറ്റ വീണയുടെ മുഖത്ത്‌ കാര്‍മേഖങ്ങള്‍ പെട്ടെന്ന്‌ ഇരുണ്ട്‌ കയറുകയായിരുന്നു.
സ്വല്‍പ്പം ഇടറിയ ശബ്ദത്തോടെ , ഞങ്ങള്‍പ്രതീക്ഷിച്ച മറുപടി മാന്‍പേടയില്‍ നിന്നും വന്നൂ.
"രാഹുല്‍ പറഞ്ഞോളൂ"
“ഞാനിതുവരെ ഒരു പെണ്‍കുട്ടിയോടും ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല. അതുകൊണ്ട്‌ എങ്ങനെ ഇത്‌ തുടങ്ങണമെന്നും എനിക്കറിയില്ല.”

രാഹുല്‍ ഇങ്ങനെ പറഞ്ഞിട്ട്‌, തൂവാല പോക്കറ്റില്‍നിന്നുമെടുത്ത്‌ വീണ്ടും മുഖമൊന്നു തുടച്ചു. വീണയുടെയും ഞങ്ങളുടെയും മുഖത്ത്‌ ടെന്‍ഷന്‍ ഇരട്ടിച്ചു.

"രാഹുല്‍ എന്തായലും പറഞ്ഞോളൂന്നെ"

"തനിക്ക്‌ ഞാന്‍ പറയുന്നത്‌ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വെറുതെ ഇത്‌ മറ്റാരോടും പറഞ്ഞ്‌ എന്നെ നാണം കെടുത്തരുത്‌. ഇങ്ങനെ ഒരു കാര്യം ചോദിച്ചിട്ടില്ലെന്ന്‌ തന്നെ കരുതിയേക്കണം. കോളേജില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്‌. "

ഞങ്ങളും വീണയും ക്ഷമയുടെ നെല്ലിപ്പലക കാണുകയായിരുന്നു.

അപ്പോള്‍ ഇടിമിന്നല്‍ പോലെ വന്നു രാഹുലിണ്റ്റെ ക്ളൈമാക്സ്‌.

"എനിക്കൊരു അന്‍പത്‌ രൂപ കടം തരണം, തരില്ലെന്ന്‌ പറഞ്ഞെന്നെ നാറ്റിക്കരുത്‌ "

കൂട്ടച്ചിരിയുടെ ശബ്ദത്തില്‍ വീണയുടെ ചിരിയും ഞങ്ങള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.

Thursday, 3 April 2008

മമ്മൂട്ടിയും ലാലും ദിലീപേട്ടനും

ഒരു ദിവസം ബസ്‌ സ്റ്റോപ്പില്‍ വണ്ടികാത്ത്‌ നിന്ന് ബോറടിച്ച്‌ നിന്നപ്പോഴാണ്‌ സ്ക്കൂള്‍ വിട്ട്‌ കുറേ കുട്ടികള്‍ സ്റ്റോപ്പിലേക്കെത്തിച്ചേര്‍ന്നത്‌. ഞാന്‍ മനസ്സില്‍ വിചാരിച്ചു. എന്തായാലും സീറ്റ്‌ കിട്ടുന്ന കാര്യത്തെ പറ്റി ചിന്തിക്കേണ്ടതില്ല, അതിവേഗത്തില്‍ ഈ വാനരപ്പട നുഴഞ്ഞുകയറിയാല്‍ നമുക്ക്‌ നില്‍ക്കാന്‍ ഇടം കിട്ടുമോ എന്ന് മാത്രം ചിന്തിച്ചാല്‍ മതി. ഇവര്‍ നിന്നാലോ, ബാഗും ഭണ്ഡാരവും വെക്കാനുള്ള സ്ഥലമായി നമ്മുടെ ദേഹം അവര്‍ കണ്ടെത്തും. പക്ഷെ എണ്റ്റെ ബോറടി ശരിക്കും മാറി മൂന്ന് പെണ്‍കുട്ടികളുടെ വര്‍ത്തമാനം കേട്ടപ്പോള്‍. മൂന്നിലോ നാലിലോ മറ്റോ ആവാം ആ കുട്ടികള്‍ പഠിച്ചിരുന്നതെന്നു തോന്നുന്നു. കുട്ടികളുടെ ഒരു പ്രത്യേകത അവര്‍ എപ്പോഴും അവരുടേതായ ലോകത്തായിരിക്കും എന്നതാണ്‌. ചുറ്റുപാടുകളെ പറ്റി പലപ്പോഴും അവര്‍ ചിന്തിക്കാറേയില്ല.

കൂട്ടത്തില്‍ ഒരാള്‍ ആവേശത്തോടെ മറ്റ്‌ രണ്ട്‌ പേരോടും പറയുകയാണ്‌.

“Mammoottyയുടെ പുതിയ പടം ഞങ്ങള്‍ ഈ ആഴ്ച കാണുമല്ലോ തിയേറ്ററില്‍ പോയി?”
അപ്പോള്‍ നടുക്ക്‌ ഇരുന്ന മഹതിയുടെ കമണ്റ്റ്‌.
“എനിക്കിഷ്ടം മോഹന്‍ ലാലിനെയാ, Mohanlal നന്നായി ഡാന്‍സ്‌ കളിക്കും, തമാശപറയും, മമ്മൂട്ടിയെ അതിനെങ്ങാനും കൊള്ളാമോ ? “
മൂന്നാമത്തെ ആള്‍ Dileep ഫാന്‍ ആയിരുന്നു
“ദിലീപേട്ടണ്റ്റെ സിനിമയാ കാണാന്‍ രസം, എല്ലാത്തിലും അടിപൊളി തമാശയുണ്ടാവും ?”


“എന്നാടെ ദിലീപ്‌ നിണ്റ്റെ ഏട്ടനായതു ?”
ലാല്‍ ഫാണ്റ്റെ ചോദ്യം കേട്ട്‌ മമ്മൂട്ടിഫാന്‍ പൊട്ടിച്ചിരിച്ചു. ഇതൊക്കെ കണ്ട്‌ ദിലീപ്‌ ഫാണ്റ്റെ മുഃഖം വല്ലാതെ വാടി.


“നോക്കിക്കോ നിങ്ങള്‍ രണ്ടാള്‍ക്കും എണ്റ്റെ മാമന്‍ ഗള്‍ഫില്‍നിന്നും വരുമ്പോള്‍ കൊണ്ടുവരുന്ന മുട്ടായിയും പേനയും തരത്തില്ല.”

അപ്പോഴേക്കും ബസ്സ്‌ വന്നു. മൂവര്‍സംഘം ബസ്സിലേക്ക്‌ തള്ളിക്കയറി. ഞെങ്ങിഞ്ഞെരുങ്ങി ഒരറ്റത്ത്‌ ഞാനും നിന്നു. എണ്റ്റെ കുട്ടിക്കാലത്ത്‌ ലാലിനും മമ്മൂട്ടിക്കുവേണ്ടി വക്കാലത്ത്‌ പിടിച്ച്‌ കൂട്ടുകാരുമായി വഴക്കിട്ടസംഭവങ്ങള്‍ , ഓര്‍മ്മകള്‍ക്ക്‌ സുഗന്ധം പരത്തുന്നുണ്ടായിരുന്നു.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS