Monday, 10 November 2008

ഗാംഗുലി പടിയിറങ്ങുമ്പോള്‍.




ഇന്ത്യക്ക്‌ ഏറ്റവുമധികം ടെസ്റ്റ്‌ വിജയങ്ങള്‍ സമ്മാനിച്ച " മഹാരാജ" ക്രിക്കറ്റിനോട്‌ വിട ചൊല്ലുമ്പോള്‍ ഓഫ്‌ സൈഡിലെ രാജാവിന്‌ പകരം വക്കാന്‍ ഒരു പിന്‍ഗാമിയെ കണ്ടെത്താനാവാത്ത അവസ്ഥയിലാണ്‌ ടീം ഇന്ത്യ. സൌരവിണ്റ്റെ വിവാദഭരിതമായ ക്രിക്കറ്റ്‌ കരിയര്‍ അദ്ദേഹത്തിണ്റ്റെ ഇന്നിംഗ്സ്‌ പോലെ തന്നെ വിസ്മയകരമാണ്‌. ഒരുവര്‍ഷത്തോളം മോശം ഫോമിനേക്കാളുപരി ക്രിക്കറ്റിണ്റ്റെ അകത്തളങ്ങളിലുള്ള കളികളിലൂടെ പുറത്തിരുന്നശേഷം ഉജ്ജ്വലമായ തിരിച്ച്‌ വരവ്‌ നടത്തിയ സൌരവ്‌ നല്ല രീതിയില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും ഏകദിനടീമില്‍ നിന്നും പുറത്തായ ദുരന്തം കൂടി നമുക്ക്‌ കാണേണ്ടി വന്നു.

"ഞാന്‍ ചീഫ്‌ സെലക്ടര്‍ ആയി തുടരുന്നോളം സൌരവ്‌ ഇന്ത്യന്‍ ടീമിലുണ്ടാവില്ല" എന്ന് പ്രഖ്യാപിച്ച കിരണ്‍ മോറെ എന്ന കോമാളി കീപ്പറിനുള്ള മറുപടി തണ്റ്റെ ശക്തമായ രണ്ടാം വരവിലൂടെ സൌരവ്‌ നല്‍കി. വെംഗ്സാര്‍ക്കര്‍ സെലക്ടറായിരിക്കുമ്പോള്‍ റെസ്റ്റ്‌ ഓഫ്‌ ഇന്ത്യ ടീമില്‍പോലും നിലനിര്‍ത്താത്തതില്‍ നിരാശനായ ഗാംഗുലി, പിന്നീട്‌ സെലക്ടര്‍ ആയ ശ്രീകാന്തിണ്റ്റെ താല്‍പ്പര്യം കൊണ്ട്‌ മാത്രം ഇന്ത്യന്‍ ടെസ്റ്റ്‌ ടീമിലെത്തുകയായിരുന്നു. ആസ്ത്രേലിയക്കെതിരെയുള്ള ഈ പരമ്പരയില്‍ 54 റണ്‍സ്‌ ശരാശരിയില്‍ 324 റണ്‍സെടുത്ത ഗാംഗുലി മികച്ച പ്രകടനമാണ്‌ കാഴ്ച വച്ചത്‌.

നന്നായി പ്രകടനം കാഴ്ചവച്ചിട്ടും എപ്പോഴും സെലക്ടര്‍മാരുടെ കാരുണ്യത്തിന്‌ വേണ്ടി കാത്തിരിക്കാന്‍ അഭിമാനിയായ മുന്‍ ക്യാപ്റ്റന്‌ കഴിയുമായിരുന്നില്ല. അതിണ്റ്റെ ഫലമായി വന്ന പൊടുന്നനെയുള്ള റിട്ടയര്‍മണ്റ്റ്‌ തീരുമാനം ഏവരെയും അത്ഭുതപ്പെടുത്തി. എങ്കിലുംഅവസാനടെസ്റ്റിലെ ഉജ്ജ്വല വിജയത്തോടെ ഗാംഗുലിക്ക്‌ രാജകീയമായ വിടവാങ്ങലാണ്‌ ടീം ഇന്ത്യ നല്‍കിയത്‌.


ശ്രികാന്തിനെപ്പോലെ കാണികളെ രസിപ്പിക്കുന്ന കളിയാണ്‌ ഗാംഗുലിയുടേതെന്ന് സച്ചിന്‍ പറയുമ്പോള്‍ Opening Partnership ല്‍ ഈ ജോഡി വാരിക്കൂട്ടിയ റണ്‍സ്‌ ആയിരിക്കും ഏവരുടെയും മനസ്സിലേക്ക്‌ കടന്ന് വരിക . ഇന്ത്യയുടെ വിജയങ്ങള്‍ വളരെ വികാരതീഷ്ണതയോടെ വേദിയില്‍ പ്രകടിപ്പിച്ച ഈ ക്യാപ്റ്റന്‍, ലോഡ്സില്‍ ഇംഗ്ളണ്ടിനെതിരെ ഉടുപ്പൂരി വിജയം ആഘോഷിച്ച ആ ചിത്രം ആര്‍ക്കാണ്‌ മറക്കാന്‍ കഴിയുക.
കോഴക്കാറ്റില്‍ ആടിയുലഞ്ഞ്‌ നിന്നിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്‌ നവജീവന്‍ പകരാനും ഗാംഗുലിക്ക്‌ കഴിഞ്ഞുവെന്നത്‌ മറ്റൊരു സത്യം




ഗാംഗുലിക്ക്‌ മാത്രം അര്‍ഹതപ്പെട്ട ഒരു Record ഇനിയൊരു കളിക്കാരന്‌ കരസ്ഥമാക്കാന്‍ കഴിയുമോ എന്ന് സംശയമാണ്‌. അതായത്‌ തുടര്‍ച്ചയായ 4 ഏകദിനങ്ങളില്‍ മാന്‍ ഓഫ്‌ ദി മാച്ച്‌ ബഹുമതി കരസ്ഥമാക്കിയ നേട്ടം, അതും ചിരവൈരികളായ പാകിസ്ഥാനെതിരെ. ഒരു കളിക്കാരനും ഇതുവരെ തുടര്‍ച്ചയായി ഇത്രയും ഏകദിനങ്ങളില്‍ മാന്‍ ഓഫ്‌ ദി മാച്ച്‌ കിട്ടിയിട്ടില്ല എന്നത്‌ ഇ നേട്ടത്തിന്‌ മാറ്റ്‌ കൂട്ടുന്നു.




ഗാംഗുലി ഭാര്യ ഡോണയോടൊപ്പം

ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സും 100വിക്കറ്റും, 100ക്യാച്ചും എടുത്തിട്ടുള്ള മൂന്നേ മൂന്ന് കളിക്കാരില്‍ ഒരാളാണ്‌ ഗംഗുലി എന്ന് പറയേണ്ടി വരുമ്പോള്‍ അദ്ദേഹത്തിണ്റ്റെ വിമര്‍ശകര്‍ക്ക്‌ പോലും തല കുനിക്കേണ്ടി വരുന്നു. മറ്റ്‌ രണ്ട്‌ കളിക്കാര്‍ സച്ചിനും ജയസൂര്യയെന്നതും ഈനേട്ടത്തിന്‌ സുഗന്ധം പരത്തുന്നു.

ആസ്ത്രേലിയക്കെതിരെ അവരുടെ മണ്ണില്‍ വച്ച്‌ ഏകദിനക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യന്‍ താരം ഗാംഗുലിയാണെന്ന സത്യം പല ക്രിക്കറ്റ്‌ പ്രേമികളും അറിയാനിടയുണ്ടാവില്ല.


ആസ്ത്രേലിയക്കെതിരെ ഉജ്ജ്വലവിജയം നേടി ക്രിക്കറ്റിലെ ഈ മഹാരാജാവിന്‌ വീരോചിതമായ രീതിയില്‍ വിരമിക്കാന്‍ അവസരമൊരുക്കിയ ധോണിക്കും കൂട്ടുകാര്‍ക്കും അഭിമാനിക്കാം. കളിയുടെ അവസാന നിമിഷങ്ങളില്‍ ക്യാപ്റ്റന്‍ സ്ഥാനം ഗാംഗുലിക്ക്‌ തിരികെ നല്‍കി ആ പഴയ നിമിഷങ്ങള്‍ക്ക്‌ പുനര്‍ജന്‍മം നല്‍കിയ ധോണിയുടെ മാന്യതയില്‍ നമുക്കും അഭിമാനിക്കാം



Wednesday, 15 October 2008

"വല്ലഭന്‌ പുല്ലും ആയുധം" (നര്‍മ്മം)


ഇംഗ്ളീഷ്‌ സാര്‍ സ്മാര്‍ട്ടായി , വളരെ Fluent ആയി സാറിണ്റ്റെ നര്‍മ്മരസം കലര്‍ന്ന ശൈലിയിലൂടെ അരങ്ങു തകര്‍ക്കുകയാണ്‌. ഞങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെട്ട ക്ളാസ്സായതിനാല്‍ ഒരാള്‍ പോലും മുടങ്ങിയിട്ടില്ല. ഫുള്‍ കോറം. ഇടക്കിടെ സാര്‍ ചില വളിപ്പ്‌ നമ്പരുകളടിക്കാറുണ്ടെങ്കിലും എന്തുകേട്ടാലും ആര്‍ത്ത്‌ ചിരിക്കാനിരിക്കുന്ന തരുണീമണി സംഘങ്ങള്‍ സാറിന്‌ പ്രചോദനമേകിക്കൊണ്ടിരുന്നു. പിന്നെയുള്ള ഒരേ ഒരു കുഴപ്പം , പറഞ്ഞ തമാശകള്‍ ഒരേക്ളാസ്സില്‍ തന്നെ നിരവധി തവണ പറയാറുണ്ട്‌ എന്നതാണ്‌. അത്തരം തമാശകള്‍ വരുമ്പോള്‍ ഞങ്ങള്‍ "വിജയകരമായ രണ്ടാം വാരം, മൂന്നാം വാരം" എന്നൊക്കെ രഹസ്യമായി പറഞ്ഞ്‌ ചിരിക്കാറുണ്ട്‌.


ഞങ്ങള്‍ക്ക്‌ പത്ത്‌ മിനിട്ട്‌ ഇടവേള നല്‍കി ക്ളാസ്സ്‌ വീണ്ടുമാരംഭിച്ചപ്പോള്‍ സാറിണ്റ്റെ ചെറിയ നമ്പരുകള്‍ക്ക്‌ വരെ വലിയ ചിരി ഉയരുന്നത്‌ കണ്ട്‌ ഞാന്‍ ചുറ്റും നോക്കി. സാധാരണ എത്ര നല്ല തമാശകള്‍ കേട്ടാലും വാ പൊളക്കാത്ത സുധീര്‍ വരെ ആസ്വദിച്ച്‌ ചിരിക്കുന്നത്‌ കണ്ട്‌ ഞാന്‍ അമ്പരന്നു. അപ്പോഴാണ്‌ നിരവധി കൈകള്‍ മറിഞ്ഞ്‌ ആ കുറിപ്പ്‌ എണ്റ്റെ കയ്യിലെത്തിയത്‌.


സാറിണ്റ്റെ "ഭാര്‍ഗവി നിലയം " തുറന്ന്‌ കിടക്കുന്നു”.

കുറിപ്പ്‌ വായിച്ച്‌ ഞെട്ടിയ ഞാന്‍ സാറിനെ നോക്കി. പാവം ഇതൊന്നും അറിയാതെ സ്മാര്‍ട്ടായി ടിപ്ടോപ്പില്‍ സ്റ്റയിലന്‍ ഇംഗ്ളീഷില്‍ ക്ളാസ്സ്‌ തുടരുകയാണ്‌. ഇതിനിടയില്‍ എരിതീയില്‍ എണ്ണ ഒഴിച്ച്‌ കൊണ്ട്‌ സാര്‍ മേശപ്പുറത്തിരുന്നു ക്ളാസ്സെടുക്കുവാന്‍ തുടങ്ങി. സാറിണ്റ്റെ ക്രീം കളര്‍ പാന്‍സിണ്റ്റെ സിബ്ബിനിടയിലൂടെ ചുവന്ന ജെട്ടിയുടെ ചില ഭാഗങ്ങള്‍ കാണുവാന്‍ തുടങ്ങി.

മുന്‍പിലിരുന്ന പെണ്‍കുട്ടികള്‍ ടെക്സ്റ്റിലേക്ക്‌ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. സ്ഥിതി വഷളാകുന്നത്‌ കണ്ട്‌, കൂട്ടത്തിലെ ധൈര്യശാലിയായ സന്തോഷ്‌ എഴുന്നേറ്റ്‌ കൈ പൊക്കി.

"എനിക്ക്‌ സാറിനോട്‌ Personal ആയി ഒരു കാര്യം പറയാനുണ്ട്‌"


"ക്ളാസ്സ്‌ കഴിഞ്ഞു പറഞ്ഞാല്‍ മതി സന്തോഷെ"
ഉടനെ വന്ന സാറിണ്റ്റെ ഉത്തരം കേട്ട്‌ നാണം കെടാന്‍ നേര്‍ച്ചവല്ലതും കെട്ടിയിറങ്ങിയതാണോ ഇങ്ങേര്‍ എന്ന് വരെ ഞങ്ങള്‍ ശങ്കിച്ചു.
"സാര്‍ ഇപ്പോള്‍ തന്നെ പറഞ്ഞേ തീരൂ"
സന്തോഷ്‌ വീണ്ടും പറഞ്ഞു.
"ഏന്താ തനിക്ക്‌ വല്ല വയറുവേദനയും ഉണ്ടോ ?"
സാറിണ്റ്റെ സ്ഥിരം കളിയാക്കിയുള്ള നമ്പര്‍ കേട്ട്‌ ക്ളാസ്സില്‍ കൂട്ട ചിരി മുഴങ്ങി.
“ പ്ളീസ്‌ സര്‍ ”

സന്തോഷ്‌ വീണ്ടും സാറിനോട്‌ കെഞ്ചി.
സാര്‍ സന്തോഷിനേയും കൂട്ടി വെളിയിലേക്കിറങ്ങിപ്പോയി. സാറിണ്റ്റെ വളിച്ച മുഃഖത്തിന്‌ വേണ്ടി കാത്തിരുന്ന ഞങ്ങള്‍ക്കിടയിലേക്ക്‌ഏതാനും മിനിട്ടുകള്‍ക്ക്‌ ശേഷം പൊട്ടിച്ചിരിയോടെ

സാറ്‍വന്ന് പറഞ്ഞു
"ഇത്രേയുള്ളോ കാര്യം. സന്തോഷ്‌ ക്ളാസ്സ്‌ തീരുമ്പോള്‍ എന്നെ ഒന്ന് വന്ന് കണ്ടാല്‍ മതി. നമുക്ക്‌ പരിഹാരമുണ്ടാക്കാം. "

സാറിണ്റ്റെ മറുപടി കേട്ട്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു
"വല്ലഭന്‌ പുല്ലും ആയുധം"
പക്ഷെ ഭാര്‍ഗവിനിലയം മണിചിത്രത്താഴിട്ട്‌ പൂട്ടി ഭദ്രമാക്കിയിരുന്നു.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS